യുഎഇ : കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതു പോലെ ശക്തമായ മഴയില്‍ ദുബായ് നഗരം വെള്ളത്തിനടിയിലാവുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരമാവുന്നു എന്ന പുതിയ വാർത്ത എല്ലാവരും ഹര്ഷാരവങ്ങളോടെ സ്വീകരിക്കുകയാണ്. എത്രവലിയ മഴ പെയ്താലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള വിപുലമായ ഓഴുചാല്‍ പദ്ധതിയാണ് ദുബായ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്.
3000 കോടി ദിര്‍ഹം ചെലവുവരുന്ന മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ‘തസ്രീഫ്’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ദുബായിലെ എല്ലാ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഓവുചാല്‍. അതായത് ദുബായിയുടെ ഏത് ഭാഗത്ത് പെയ്യുന്ന മഴയും ഈ വിശാലമായ ഓവുചാലിലൂടെ ഒഴുകിപ്പോകും.
ഇത് ദുബായിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള നിലവിലെ സംവിധാനത്തിന്റെ ശേഷി 700 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ നിര്‍മാണം തുടങ്ങി 2033-ഓടെ പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറു വര്‍ഷത്തേക്ക് ദുബായിലെ മഴ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ഇത് സഹായകമാവുമെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെയും ഒപ്പം പൊതുജനങ്ങളുടെയും ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഭരണകർത്താക്കൾക്ക് അഭിനന്ദനങ്ങൾ.